Wednesday, March 25, 2009

ആമേനും ആണുങ്ങളും


തിരുവസ്ത്രം ഉപേക്ഷിച്ച കന്യാസ്ത്രീ ഡോ.സിസ്റ്റര്‍ ജെസ്മിയുടെ ആത്മകഥ 'ആമേന്‍' പുറത്തുവന്ന ശേഷമുള്ള പ്രതികരണങ്ങളാണ്‌ ഇതെഴുതിപ്പിച്ചത്‌. പത്രമാസികകളിലും ചാനലുകളിലും ഇന്റര്‍നെറ്റിലുമായി ബെസ്റ്റ്‌ സെല്ലറായ 'ആമേനെ' മുന്‍ നിറുത്തിയുള്ള ചര്‍ച്ചകള്‍ ദിവസേന നടക്കുന്നു. കൂടാതെ സിസ്റ്റര്‍ ജെസ്മിയുമായുള്ള അഭിമുഖങ്ങള്‍ വേറെയും.

ന്യാസ്ത്രീയുടെ ജീവിതം എന്ന അത്ഭുത കൗതുങ്ങള്‍ മുതല്‍ അത്‌ വിറ്റുകിട്ടുന്ന പൈസയെ ചൊല്ലിയുള്ള ജിജ്ഞാസ വരെ നീളുന്ന പ്രതികരണങ്ങള്‍...... അക്ഷരജാലകത്തില്‍(കലാകൗമുദി) എംകെ ഹരികുമാര്‍ ആയാലും ശരി,'ദി ട്രൂത്ത്‌'ന്റെ പത്രാധിപരായാലും ശരി, തങ്ങളുടെ പ്രതികരണങ്ങളിലൂടെ ഈ പുസ്തകത്തെയും അതിന്റെ ഇടപെടലിനെയും തമസ്കരിച്ചുകളയുകയാണ്‌.


എന്താണ് ഈ പുസ്തകത്തിന്റെ പ്രസക്തി?

conference of religious India statistics പ്രകാരം ഇന്ത്യയിലാകമാനം 140000ല്‍ അധികം കന്യാസ്ത്രീകളുണ്ട്‌.അതില്‍ മലയാളികള്‍ ഏതാണ്ട്‌ 35000-ഓളം വരും. 30000ലധികമുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളിലും 6000ലധികമുള്ള ഹോസ്പിറ്റലുകളിലും നൂറുകണക്കിനു ചാരിറ്റബിള്‍ ഓര്‍ഗനൈസേഷനുകളിലുമായി ഇവര്‍ ജോലി ചെയ്തു വരുന്നു. ഇത്രയേറെ അംഗസംഖ്യവരുന്ന ഒരു വിഭാഗം എന്ന നിലയില്‍ ഇവരുടെ പ്രശ്നങ്ങള്‍ പൊതുസമൂഹത്തിന്റെ ശ്രദ്ധ ആവശ്യപ്പെടുന്നില്ലേ? തങ്ങളുടെ അധ്വാനം കൂലിയില്ലാതെ വിനിയോഗിക്കുന്നവരെന്ന നിലയില്‍ പ്രത്യേകിച്ചും......?


യൂണിയന്‍ ഓഫ്‌ കാത്തലിക്‌ .കോം എന്ന വെബ്‌ സൈറ്റില്‍ ജീമോന്‍ ജേക്കബ്‌ എഴുതുന്നു..."സെമിനാരിയില്‍ വരുന്ന 22.5%പുരുഷന്മാര്‍ മാത്രമേ പുരോഹിതന്മാരാകുന്നുള്ളു. എന്നാല്‍ ഇതിനു നേര്‍ വിപരീതമാണ്‌ കന്യാസ്ത്രീകളുടെ അവസ്ഥ.ഒരിക്കല്‍ വന്നു ചേര്‍ന്നു കഴിഞ്ഞാല്‍ പുറത്തുപോകുക എളുപ്പമല്ല.കന്യാസ്ത്രീ പുറത്തുവരുന്നതു മറ്റ്‌ എല്ലാവരും ചേര്‍ന്ന് എതിര്‍ക്കും.പുരുഷന്മാര്‍ക്ക്‌ ജനങ്ങളെ കാണാനും അവരുടെ താല്‍പര്യങ്ങള്‍ പങ്കുവെയ്ക്കാനും കഴിയും.എന്നാല്‍ സ്ത്രീകള്‍ നൂറായിരം വിലക്കുകളോടെ നാലുചുവരുകള്‍ക്കുള്ളില്‍ അടയ്ക്കപ്പെടുന്നു.യൂണിയന്‍ ഓഫ്‌ കാത്തലിക്‌ ഏഷ്യന്‍ ന്യൂസില്‍ റിപ്പോര്‍ട്ട്‌ ചെയ്തത്‌ പ്രകാരം വര്‍ഷംതോറും കന്യാസ്ത്രീകളുടെ ആത്മഹത്യാനിരക്ക്‌ കൂടിവരികയാണ്‌. ഇക്കഴിഞ്ഞ 12 വര്‍ഷത്തിനിടയിലായി 15 കന്യാസ്ത്രീകളാണ്‌ കേരളത്തില്‍ ആത്മഹത്യ ചെയ്തത്‌.(പലപ്പോഴും മരിച്ച കന്യാസ്ത്രീയുടെ വീട്ടുകാരെയാണ്‌ ഉത്തരവാദികളായി ചിത്രീകരിക്കാറ്‌)ഈ രണ്ടു പഠനങ്ങളും സൂചിപ്പിക്കുന്ന വസ്തുതകള്‍ ക്രൈസ്തവസഭയില്‍/മഠങ്ങളില്‍/സന്യാസ ജീവിതത്തില്‍ തന്നെയുള്ള അസ്വസ്ഥതകളെയാണ്‌. സിസ്റ്റര്‍ അഭയയുടെ കൊലപാതകം,സിസ്റ്റര്‍ അനുപം മേരിയുടെ ആത്മഹത്യ തുടങ്ങിയ നിരവധി സംഭവങ്ങള്‍ കൂടി ചേര്‍ത്തു വെച്ചു വായിച്ചാല്‍ ഈ ലോകത്തിന്റെ ദയനീയാവസ്ഥ വ്യക്തമാകും.


ന്നലെവരെ അപരിചിതവും അജ്ഞാതവുമായിരുന്ന ഒരു ലോകത്തെയാണ്‌ 'ആമേന്‍' അനാവരണം ചെയ്യുന്നത്‌. അതൊരു സാഹിത്യകൃതി എന്നതിനേക്കാള്‍ ഒരു തുറന്നു പറച്ചിലാണ്‌.എല്ലാതുറന്നു പറച്ചിലുകളും ഏതൊക്കെയോ അര്‍ത്ഥത്തില്‍ പൊതുസമൂഹത്തിലുള്ള ജനാധിപത്യപരമായ ഇടപെടലാണ്‌. വൈയക്തികമായ തുറന്നു പറച്ചിലുകളാകുമ്പോളും അവ ആത്യന്തികമായി സാമൂഹികാനുഭവത്തിലേക്കുള്ള ഈടുവെപ്പുകളാണ്‌. കന്യാസ്ത്രീയുടെ ലോകത്തെയോ അവരുടെ ആത്മീയതയെയോ അതിയായി ഉദാത്തവല്‍ക്കരിക്കുന്നില്ല ഈ കൃതി. അവരുടെ നന്മകളും തിന്മകളും എല്ലാം അവര്‍ പുറത്തുകൊണ്ടുവരുന്നു. കന്യാസ്ത്രീകളുടെ ജീവിതചര്യകളും ലോകവീക്ഷണങ്ങളും വിശ്വാസങ്ങളും ഭാഷാക്രമങ്ങളും എല്ലാം ചേര്‍ന്ന വേറിട്ട ഒരു ലോകത്തെ തന്നെയാണ്‌ അവര്‍ വെളിപ്പെടുത്തിയത്‌. അത്‌ ഈ പുസ്തകത്തിലൂടെ മാത്രമല്ല,ഇതെഴുതുന്ന ആളും ബാബുരാജും ചേര്‍ന്ന് നടത്തിയ അഭിമുഖസംഭാഷണത്തിലും(മാതൃഭൂമി ഡിസംബര്‍ 16, 2008) കന്യാസ്ത്രീജീവിതത്തിലെ വര്‍ഗ്ഗ,ലിംഗവിവേചനങ്ങളെ കുറിച്ചും അഴിമതിയെക്കുറിച്ചും ലൈംഗികതയെകുറിച്ചും വ്രതാനുഷ്ഠാനങ്ങളെകുറിച്ചും അവര്‍ തുറന്നു പറയുന്നുണ്ട്‌.താനുള്‍പ്പെടുന്ന കന്യാസ്ത്രീലോകത്തിന്റെ സങ്കീര്‍ണ്ണതകളും വൈരുദ്ധ്യങ്ങളും നന്മതിന്മകളും വൈയക്തികാനുഭവങ്ങളിലൂടെ ഒരു ജനാധിപത്യ സമൂഹത്തിനുമുന്‍പില്‍ തുറന്നുവെക്കുകയാണ്‌ അവര്‍.( വൃദ്ധരും രോഗികളുമായ സന്യാസി/സന്യാസിനിമാരെ കുറിച്ച്‌ അവരുടെ ദുരിതങ്ങളെ കുറിച്ച്‌ അനാഥത്വത്തെകുറിച്ച്‌ വിഭ്രാന്തികളെകുറിച്ച്‌ കരുണയോടെ നമ്മോട്‌ ആരാണ്‌ വെളിപ്പെടുത്തിയിട്ടുള്ളത്‌? ദീനക്കിടക്കയിലായിരുന്ന വൃദ്ധപുരോഹിതന്‍ പരിചാരകന്റെ അലസതയും അശ്രദ്ധയും മൂലം കുളിക്കാന്‍ വെച്ച ചൂടുവെള്ളത്തില്‍ വീണ്‌ പൊള്ളലേറ്റതിനെ കുറിച്ച്‌,മാനസികവിഭ്രാന്തിയ്ക്കടിപ്പെട്ട്‌ മേലാകെ മലം വാരിതേച്ച്‌ മഠത്തിലാകമാനം പാഞ്ഞുനടന്ന ഒരു വൃദ്ധസന്യാസിനിയെകുറിച്ച്‌,വെച്ചുംവിളമ്പിയും അലക്കിയും അടിച്ചുവാരിയും തേഞ്ഞുതീര്‍ന്ന,മുഖമില്ലാത്ത പണിക്കാരികളായ എത്രയോ 'ചേടത്തി' മാരെ കുറിച്ച്‌,വേലക്കാരായി തരം താഴ്ത്തപ്പെട്ട്‌ ഇരിപ്പിടം പോലും നിഷേധിക്കപ്പെട്ടിരുന്ന ലേ സിസ്റ്റേഴ്സിനെകുറിച്ച്‌ എല്ലാമെല്ലാം അവരല്ലാതെ മറ്റാരാണ്‌ നമ്മോട്‌ പറഞ്ഞത്‌?) തിരുവസ്ത്രമുപേക്ഷിക്കാനുള്ള അവരുടെ തീരുമാനം അത്തരത്തില്‍ കേരളത്തിന്റെ ചരിത്രത്തിലെ രാഷ്ട്രീയമായ ഇടപെടലിന്റെ സന്ദര്‍ഭമായി മനസ്സിലാക്കപ്പെടേണ്ടതുണ്ട്‌. അസാമാന്യമായ ധൈര്യവും സത്യസന്ധതയുമാണ്‌ അവരെകൊണ്ട്‌ ഇത്‌ ചെയ്യിച്ചത്‌.


ധ്യാപികയുംപ്രിന്‍സിപ്പാളുമെന്നതിലുപരിസിനിമാപ്രവര്‍ത്തക,സംവിധായിക,ഗവേഷക,കവി,എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഊര്‍ജ്ജസ്വലയായ ഒരാളാണ്‌ അവര്‍.ആഖ്യാനശാസ്ത്രത്തില്‍ ആധികാരികത അവകാശപ്പെടാവുന്ന പണ്ഡിതയും കൂടിയാണു സിസ്റ്റര്‍ ജെസ്മി.ഈ നിലയില്‍ നേരത്തെതന്നെ അംഗീകരിക്കപ്പെട്ടിരുന്നു. അവര്‍ ഇപ്രകാരം ബഹുമുഖമായ അവരുടെ വ്യക്തിത്വത്തെ മൊത്തമായി ലൈംഗികമാത്രജീവി എന്ന നിലയിലേക്ക്‌ വെട്ടിച്ചുരുക്കുകയാണ്‌ ആത്മകഥയോടുള്ള പ്രതികരണങ്ങളധികവും.പുസ്തകം മുന്നോട്ടുവെയ്ക്കുന്ന മറ്റ്‌ എല്ലാ പ്രതികരനങ്ങളെയും തമസ്കരിച്ചുകൊണ്ട്‌ ഈയൊരു കുറ്റിയില്‍ കെട്ടിച്ചുറ്റിത്തിരിയുകയാണ്‌ ഇവരെല്ലാം.


രു കന്യാസ്ത്രീ സെക്സ്‌ പറയുന്നു എന്നതിന്റെ സ്ഫോടനാത്മകതയുടെയും രഹസ്യാത്മകയുടെയും അന്തരീക്ഷത്തിലാണ്‌ പരാമര്‍ശങ്ങളധികവും നടക്കുന്നത്‌.ഇന്ത്യാ റ്റുഡേ, ഇന്ത്യാ കറന്റ്‌ മുതലായ പ്രസിദ്ധീകരനങ്ങളുടെ പ്രധാന ചോദ്യം പുസ്തകത്തിലെ ലൈംഗികതയെ കുറിച്ചുള്ളതായിരുന്നു.180 പേജുള്ള പുസ്തകത്തിലെ നാലോ അഞ്ചോ പേജു വരുന്ന ഭാഗങ്ങളാണ്‌ ആളുകളെ ഇങ്ങനെ ത്രസിപ്പിക്കുന്നതും സദാചാരക്കൊടുവാളെടുപ്പിക്കുന്നതും.'ദ ട്രൂത്ത്‌' മാസിക മുതല്‍ പ്രസിദ്ധ ബ്ലോഗ്ഗര്‍ ബെര്‍ലി വരെ ഈ പേജുകളിലേക്ക്‌ ഉറ്റുനോക്കി ശ്വാസമടക്കിയാണിരുന്നത്‌.കന്യാസ്ത്രീകള്‍ എന്നു കേട്ടാല്‍ വികാരങ്ങളെ അടിച്ചമര്‍ത്തി കഴിയുന്ന ലൈംഗികസ്ഫോടകവസ്തുക്കളാണെന്ന പൊതുബോധത്തെ ഊട്ടിയുറപ്പിക്കുകതന്നെയാണിവര്‍.(ദ ട്രൂത്ത്‌ മാസികയുടെ മുഖച്ചിത്രത്തില്‍ സിസ്റ്റര്‍ ജെസ്മിയുടെ ചിത്രത്തിനോട്‌ ചേര്‍ത്ത്‌ 'ഒരു വ്യഭിചാരത്തിന്റെ കുമ്പസാരം'എന്ന് വെണ്ടക്ക നിരത്തിയിയതു കാണാം.മാസികയുടെ ഇക്കിളി മുഴുവനും തുളുമ്പി നില്‍ക്കുന്ന ലേ ഔട്ട്‌...)താനനുഭവിച്ച ലൈംഗികമായ ചൂഷണത്തെ ഒരു ഇരയുടെ മാനസികാവസ്ഥയില്‍നിന്നുകൊണ്ടു വിശദീകരിക്കുന്ന ഭാഗത്തെ വരികള്‍ സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിമാറ്റി വളച്ചൊടിച്ചിരിക്കുകയാണിവിടെ. സ്ത്രീയുടെ ഏതൊരു ആഖ്യാനവും ആവിഷ്കാരവും ലൈംഗികമായി കാണുന്ന, ലൈംഗികതയെ സ്ത്രീയുമായി ബന്ധപ്പെടുത്തി മാത്രം കാണുന്ന രോഗാതുരമായ പുരുഷപ്രവണതകള്‍..... തൃഷ്ണയുടെ വടക്കുനോക്കി യന്ത്രങ്ങള്‍.............ഗാന്ധിജി മുതല്‍ ചെറുകാട്‌ വരെയുള്ളവര്‍ എഴുതിയ വളരെ പോപ്പുലറായ ആത്മകഥകളിലൊക്കെ ലൈംഗികതയെ കുറിച്ചുള്ള ധാരാളം പരാമര്‍ശങ്ങള്‍ കടന്നു വരുന്നുണ്ട്‌.(ചുള്ളിക്കാടിന്റെ ചിദംബരസ്മരണ മറന്നതല്ല!)( ചെറുകാടിന്റെ ജീവിതപ്പാതയിലാണ്‌ സ്വവര്‍ഗ്ഗരതിയെ കുറിച്ചും സ്വയംഭോഗത്തെ കുറിച്ചും ആദ്യമായി മലയാളത്തില്‍ ആരോഗ്യകരമായ ഒരു പരാമര്‍ശം കടന്നുവരുന്നത്‌ എന്ന് കെ.പി.അപ്പന്‍ എവിടെയോ എഴുതിയിട്ടുണ്ട്‌)ലൈംഗികത ചര്‍ച്ച ചെയ്യുന്നതിനാല്‍ അവരെയൊന്നും ആരും വിടന്മാരായോ വ്യഭിചാരികളായോ ചിത്രീകരിച്ചുകണ്ടിട്ടില്ല.മറിച്ച്‌ അതവരുടെ സത്യസന്ധതയുടെ തെളിവായി ഉയര്‍ത്തിക്കാട്ടാറുമുണ്ട്‌.ഇതേ സത്യസന്ധ്യത സിസ്റ്റര്‍ ജെസ്മിയുടെ കാര്യത്തിലാവുമ്പോള്‍,മറ്റേതെങ്കിലും എഴുത്തുകാരിയുടെ കാര്യത്തിലാകുമ്പോള്‍ അട്ടിമറിക്കപ്പെടുന്നു.


മോണിക്കാ ലെവിന്‍സ്കിയുടെയും നളിനിജമീലയുടെയും പുസ്തകങ്ങളുമായി ചേര്‍ത്തുവെച്ചുകൊണ്ടാണ്‌ ബെര്‍ലിയുടെ പോസ്റ്റ്‌ തുടങ്ങുന്നത്‌.ലൈംഗികത ചര്‍ച്ചചെയ്യുന്ന മഞ്ഞപ്പുസ്തകമെന്ന വിമര്‍ശനമോ പരിഹാസമോ ഒക്കെ മുന്‍ വിധിയായുണ്ട്‌.മോണിക്കയ്ക്കോ നളിനിക്കോ ആത്മകഥ എഴുതേണ്ടതില്ലെന്നോ അതില്‍ ലൈംഗികത പരാമര്‍ശിക്കുന്നതില്‍ തെറ്റുണ്ടെന്നോ അല്ല പറയുന്നത്‌.അവയുടെ മുന്നുപാധി ലൈംഗികതയെ സംബന്ധിച്ചതാണ്‌.(മോണിക്കയുടെ പുസ്തകം വായിച്ചിട്ടില്ല,കേട്ടോ)എന്നാല്‍ ആമേന്‍ ക്രൈസ്തവസഭ എന്ന സ്ഥാപനത്തെക്കുറിച്ചും കന്യാസ്ത്രീകളുടെ മനുഷ്യാവകാശപ്രശ്നങ്ങളെക്കുറിച്ചുമുള്ള ചര്‍ച്ചകളാണ്‌ ഉന്നയിക്കുന്നത്‌.അതിന്റെ പശ്ചാത്തലത്തിലാണ്‌ കന്യാസ്ത്രീമഠങ്ങളിലെ സ്വവര്‍ഗ്ഗലൈംഗികതയും ലൈംഗികമായ കയ്യേറ്റങ്ങളും മനസ്സിലാക്കപ്പെടേണ്ടത്‌.


ഗോസിപ്പുകളുടെ ഹരം ഓളം വെട്ടുന്ന ഇന്റര്‍വ്യൂകളിലെ വഴുവഴുപ്പുണ്ടാക്കുന്ന ഒരു വിചിത്രമായ ചോദ്യം പ്രതിഫലത്തെച്ചൊല്ലിയുള്ളതാണ്‌.ഇന്ത്യാകറന്റിലും ഇന്ത്യാടുഡെയിലും ഒരു പോലെ ഈ ചോദ്യം മുഴച്ചുനില്‍ക്കുന്നതു കാണാംചൂടപ്പം പോലെ വിറ്റുപോകുന്ന പുസ്തകത്തിന്റെ ലാഭവിഹിതം എന്തുചെയ്യാന്‍ പോകുന്നു എന്ന ചോദ്യം--ഒരു ടിപ്പിക്കല്‍ മലയാളിയുടെ അസൂയ കലര്‍ന്ന ഒളിഞ്ഞു നോട്ടത്തിലുള്ള ചോദ്യം-- ഇതേ ചോദ്യം കൊള്ളാവുന്ന പുരുഷ എഴുത്തുകാരോടു ചോദിക്കാന്‍ ഇവര്‍ക്കു ധൈര്യമുണ്ടോ?വിദ്യാഭ്യാസം ചെയ്യിച്ചതും ശമ്പളം തന്നതും സഭയല്ലെ എന്നും ചോദ്യങ്ങളുണ്ട്‌.


പുസ്തകത്തിന്റെ ഇംഗ്ലീഷ്‌ പതിപ്പിന്റെ പ്രതിഫലമായി ലഭിച്ചത്‌ രണ്ടു ലക്ഷം രൂപയാണ്‌.യു.ജി.സി.നിരക്കനുസരിച്ച്‌ പ്രതിവര്‍ഷം 5ലക്ഷം രൂപയോളം ശമ്പളം വാങ്ങാമായിരുന്ന ഒരു പദവിയില്‍ നിന്നാണവര്‍ ഇറങ്ങിപ്പോന്നതെന്നു ചോദ്യകര്‍ത്താക്കള്‍ തിരിച്ചറിയുന്നില്ല.സ്ത്രീയുടെ സാമ്പത്തികമായ ഉടമസ്ഥതയിലും സ്വാതന്ത്ര്യത്തിലുമുള്ള അസഹിഷ്ണുതയും ഒപ്പം ചില ദുസ്സൂചനകളും ഉള്‍ക്കൊള്ളുന്നുണ്ട്‌,ഈ ചോദ്യങ്ങളില്‍.


റ്റു ചില പ്രതികരണങ്ങളില്‍ അവരുടെ വ്യക്തിപരമായ സ്വഭാവത്തെക്കുറിച്ചുള്ള വിശകലനങ്ങളും ചര്‍ച്ചകളുമാണ്‌. ആത്മകഥയ്ക്കു പുറത്തു നിന്നുകൊണ്ട്‌ ഊഹാപോഹങ്ങളുടെയും ഒറ്റപ്പെട്ട അനുഭവങ്ങളുടെയും പശ്ചാത്തലത്തില്‍ ആത്മകഥയെയും അതെഴുതിയ ആളുടെ വിശ്വസ്തതയെയും വെല്ലുവിളിക്കാനുള്ള ശ്രമങ്ങളാണ്‌ അവ. ബെര്‍ലിയുടെ പോസ്റ്റിനു വന്ന കമന്റുകളില്‍ ചിലത്‌ ഇത്തരത്തിലുള്ളവയാണ്‌.എന്തായാലും വ്യക്തിഹത്യകള്‍ക്കും തേജോവധങ്ങള്‍ക്കുമിടയില്‍ ‘ആമേന്‍’ ‍ലോകശ്രദ്ധ പിടിച്ചു പറ്റുക തന്നെയാണ്‌.

അനുബന്ധം:ഇതും കാണൂ: http://kaanaamarayathu.blogspot.in/2009/04/blog-post.html

Tuesday, March 3, 2009

ലിപ്‌സ്റ്റിക്കും മൊബൈലും

പ്രിയ സുഹൃത്തുക്കളെ,

2009 മാര്‍ച്ച് 2 ന്‌ മാതൃഭൂമി ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച കേരള വനിതാ കമ്മീഷന്റെ പരസ്യമാണ്‌ ഈ പോസ്റ്റിനാധാരം. സ്ത്രീ വിമോചന പ്രസ്ഥാനങ്ങളും പ്രവര്‍ത്തകരും ദശാബ്ദങ്ങളായി പങ്കുവെക്കുന്ന 'സുരക്ഷ', 'സ്ത്രീമാതൃക', 'ജാഗ്രത' മുതിലായ ജടിലോക്തികള്‍ കൊണ്ട്‌ സമ്പന്നമാണ്‌ പരസ്യം.ആഗോളവല്‍ക്കരണം എന്ന പൊതുരാക്ഷസനാണ്‌ ഇത്തവണ ശത്രുപക്ഷത്ത്‌.വന്നുവന്ന് എന്തിനും ഏതിനും ആര്‍ക്കും ചെന്നു കുതിര കയറാവുന്ന , ആരുടെ ഏറും ചെന്നു കൊള്ളാന്‍ പാകത്തിലുള്ള വാക്ക്‌...ആഗോളവല്‍ക്കരണം സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരെ ഒരുക്കുന്ന ചതിക്കുഴികള്‍ ഏറെ എന്നാണ്‌ ഒരു ടൈറ്റില്‍.ചേര്‍ന്നുതന്നെ മൊബെയിലിന്റെയും ലിപ്സ്റ്റിക്കിന്റെയും ഒക്കെ ചിത്രങ്ങള്‍. ( കവിതയിലും കാര്‍ട്ടൂണുകളിലും എന്നുവേണ്ട മലയാളിയുടെ പൊതുവ്യവഹാരങ്ങളിലെമ്പാടും ലിപ്സ്റ്റിക്ക്‌ 'തെറിച്ച' സ്ത്രീയുടെ സൂചകമാണ്‌.-"എന്‍ ചുണ്ടിലൊട്ടിടയ്ക്കൂറിയ മാധുരി നിന്‍ ചുണ്ടിനുള്ളതോ നിന്‍ലിപ്‌ സ്റ്റിക്കിനുള്ളതോ?" എന്നും "വിളറിയചുണ്ടില്‍ ചായം തേച്ചും" എന്നും എന്‍.വി. കാണെക്കാണെ മലയാളികളില്‍ ഒരു ലൈംഗികസൂചകം തന്നെയായി ലിപ്സ്റ്റിക്ക്‌ മാറിമറിയുന്നുണ്ട്‌. ) സൗന്ദര്യസങ്കല്‍പ്പം മാറുന്നതും ഉപഭോഗത്വരയുണര്‍ത്തുന്ന കമ്പോളവും ദുരുപയോഗം ചെയ്യപ്പെടുന്ന മൊബെയിലും ഇന്റര്‍നെറ്റ്‌ സാങ്കേതികതയും ദുസ്വാധീനം ചെലുത്തുന്ന മാധ്യമങ്ങളും ഒക്കെയാണ്‌ ആഗോളവല്‍ക്കരണം സ്ത്രീകള്‍ക്കായി കരുതിവെച്ചിരിക്കുന്ന ചതിക്കുഴികള്‍! സാമാന്യവിവേകമുള്ള ആരും ചിരിച്ചുപോകുന്ന ഒന്നാന്തരം വിവരക്കേട്‌ എന്നല്ലാതെ എന്തു പറയാന്‍! സ്ത്രീകളെ ഇങ്ങനെ പൊതിഞ്ഞു പിടിച്ചുമതിയാകാത്ത പുരുഷാധിപത്യ ചിന്തയുടെ കെയര്‍ടേക്കര്‍ മനോഭാവത്തിന്റെയും മോറല്‍ പോലീസിങ്ങിന്റെയും അസ്സലുദാഹരണം.പുറം ലോകത്തുനിന്നും സുരക്ഷാ അകലം പാലിച്ചുകൊണ്ടും സെക്ലൂഡഡ്‌ ആയി സ്വയം നിലനിര്‍ത്തിയും സ്ത്രീ എന്ന 'ഉദാത്ത വംശ മാതൃക' അങ്ങിനെ നില്‍ക്കേണ്ടതാവശ്യമാണ്‌. ഇന്റര്‍നെറ്റ്‌, മൊബെയില്‍ ഫോണ്‍ ഒക്കെ ഈ(മോഹ)സ്ത്രീയെ കളങ്കപ്പെടുത്തും.'വിലപിടിപ്പ്‌'ഉള്ള പലതും തട്ടിപ്പറിക്കപ്പെടും. ഈ അമൂല്യ വിശുദ്ധിയുടെ സൂക്ഷിപ്പുകാരികള്‍ക്കുള്ള പ്രധാന ജോലി ജാഗരൂകരായി ഇരിക്കുക എന്നതാണ്‌! അതിനാവശ്യമായ കാര്യങ്ങള്‍ പരസ്യത്തില്‍ അക്കമിട്ട്‌ പറയുന്നുമുണ്ട്‌.

പ്രത്യക്ഷത്തില്‍ നിരുപദ്രവകരവും എന്നാല്‍ സ്ത്രീസൗഹാര്‍ദ്ദപരവുമെന്ന് തോന്നുന്ന മട്ടിലുള്ള പരസ്യത്തിന്റെ ഉള്ളിലിരുപ്പ്‌ നമ്മുടെ ഫെമിനിസ്റ്റ്‌ പ്രസ്ഥാനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും അത്ര അന്യമല്ല.ഏതൊക്കയോ ആള്‍ക്കാര്‍ ചേര്‍ന്ന് സംരക്ഷിക്കേണ്ട ഒന്നാണ്‌ സ്ത്രീകളെന്നോ അവരുടെ വിലപിടിച്ച ചാരിത്ര്യം ഇങ്ങനെ (പ്രത്യയശാസ്ത്ര/ഭരണകൂട/നിയമ ഉപകരണങ്ങള്‍ കൊണ്ടും തീര്‍ച്ചയായും) കോട്ടകെട്ടി സുരക്ഷിതമായി കാലാകാലങ്ങളായി സൂക്ഷിക്കേണ്ടതാണെന്നോ ഒക്കെയാണിവിടെ ആവര്‍ത്തിക്കുന്നത്‌.കേരളത്തില്‍ കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി ഉയര്‍ന്നുവന്ന നിരവധി സ്ത്രീ പീഡനകേസുകളിലൂടെയും അവയുടെ വിശകലനങ്ങളിലൂടെയും സ്ത്രീകളുടെ കൈയിലെ മൊബെയിലുകളും ബ്യൂട്ടീ പാര്‍ലറുകളും (സിനിമാറ്റിക്ക്‌ ഡാന്‍സുപോലെ) പാപചിഹ്നമായി വ്യവഹരിക്കപ്പെട്ടു.

സ്ത്രീകളുടെ ഭൗതികവും ബൗദ്ധികവുമായ സ്വയം നിര്‍ണ്ണയത്വത്തെക്കുറിച്ചോ ലൈംഗിക- ലൈംഗികേതരമായ ആവിഷ്ക്കാരത്തെകുറിച്ചോ യാതൊരു ജനാധിപത്യപരമായ അടിസ്ഥാന ധാരണയുമില്ലാത്തതോ പോട്ടെ -സാങ്കേതികവിദ്യ ഒന്നടങ്കം സ്ത്രീക്കെതിരാണത്രേ! മൊബെയില്‍ ഫോണും ഇന്റര്‍നെറ്റും സ്ത്രീകള്‍ക്ക്‌ മുമ്പെങ്ങുമില്ലാത്തവിധം ലഭ്യമാക്കുന്ന സ്വകാര്യതയും സ്വാതന്ത്ര്യവും സര്‍ഗ്ഗാത്മകമായ വികാസവും പകല്‍പോലെ വ്യക്തമാണ്‌.മൊബെയില്‍ ഫോണ്‍ ഉപയോഗിച്ചുള്ള കള്ളക്കടത്തും ഗുണ്ടാപ്രവര്‍ത്തനവും 'ക്വട്ടേഷനു'കളും അഴിമതികളും നടത്തുന്നവരെകുറിച്ചുള്ള വേവലാതികളൊന്നും പറഞ്ഞുകേള്‍ക്കാറില്ല. അവര്‍ക്കൊന്നും ഈ സുവിശേഷപ്രസംഗം കേള്‍ക്കാനുള്ള നേരമില്ല. ഉപദേശം മുഴുവന്‍ സ്ത്രീകളോടും പെണ്‍കുട്ടികളോടുമാണ്‌. അവരുടെ ലൈംഗിക സ്വാതന്ത്ര്യവും സഞ്ചാരസ്വാതന്ത്ര്യവുമൊക്കെ മറ്റുള്ളവരാണല്ലോ തീരുമാനിക്കേണ്ടത്‌!

സ്വകാര്യത എന്നതിന്റെ നിര്‍വ്വചനം ലാന്റ്‌ ഫോണില്‍ നിന്നും മൊബെയിലിലേക്കുള്ള മാറ്റത്തില്‍ വായിച്ചെടുക്കാം.ഉപയോഗിക്കുന്ന ആളുടെ ശരീരവുമായി അതിനുള്ള ഏറ്റവും അടുത്ത ബന്ധം -കൂടാതെ സ്ഥലം,സമയം എന്നിവയുമായി ബന്ധപ്പെട്ട്‌ സ്ത്രീകളുടെ വ്യക്തിത്വത്തിനും സ്വകാര്യതയ്ക്കും പുതിയ മാനങ്ങള്‍ നിര്‍മ്മിച്ചെടുക്കാന്‍ മൊബെയില്‍/നെറ്റ്‌ സാങ്കേതികതക്ക്‌ സാധിച്ചിട്ടുണ്ട്‌. ഈ ഒരു അവസ്ഥയോടുള്ള പുരുഷഭീതി തന്നെയാണ്‌ പരസ്യത്തിലുമുള്ളത്‌.മൊബെയില്‍ നിരന്തരം ഉപയോഗിക്കേണ്ടിവരുന്ന മാധ്യമപ്രവര്‍ത്തകയായ ഭാര്യയുടേയും കൃഷിക്കാരനും പ്രകൃതിസ്നേഹിയും കാല്‍പ്പനികനുമായ ഭര്‍ത്താവിന്റെയും ഇടയില്‍ രൂപം കൊള്ളുന്ന വൈകാരികമായ വിള്ളലുകളെ അവതരിപ്പിക്കുന്ന 'കാറ്റുതൊടും പോലെ' എന്ന ഒരു കഥ എബ്രഹാം മാത്യു എഴുതിയിട്ടുണ്ട്‌.മൊബെയില്‍ ഫോണ്‍ സംബന്ധിച്ച സ്ത്രീവിരുദ്ധതയെയും സ്ത്രീസ്വകാര്യതക്കെതിരായ പുരുഷഭീതിയെയും ശരിക്കും ഒപ്പിയെടുത്ത കഥ.

ഈ പരസ്യം വന്ന അതേ ദിവസം തന്നെയാണ്‌ പോലീസുകാര്‍ക്ക്‌ മൊബെയില്‍ ഫോണും ഇന്റര്‍നെറ്റും സൗജന്യമായി നല്‍കുന്ന വാര്‍ത്തയും വന്നത്‌ എന്നത്‌ മറ്റൊരു തമാശ.മിക്കവാറും എല്ലാ ജനപ്രിയ പ്രസിദ്ധീകരണങ്ങളിലും മൊബെയില്‍ഫോണിനെകുറിച്ചുള്ള ഭീതിജനകമായ പംക്തികള്‍ ഉണ്ട്‌.'മിസ്ഡ്‌ കോള്‍' (കെ.കെ.സുധാകരന്‍)എന്ന പേരില്‍ ഒരു നോവല്‍ തന്നെ ഒരു വനിതാമാസികയില്‍ തുടരനായുണ്ട്‌.

സ്ത്രീ- പുരുഷന്‍ എന്ന വ്യതിരേകത്തില്‍ വല്ലാതെ അടിമുടി ഊന്നിക്കൊണ്ടുള്ള ഇത്തരം സമീപനങ്ങള്‍ ആപല്‍ക്കരമാണ്‌.വളരെ അധികം സെക്ലൂഡഡ്‌ ആയ സേക്രഡ്‌ ആയ ഒന്നായി മാത്രം സ്ത്രീയെ നോക്കി കാണുക - അതാണ്‌ ഇത്തരം വിവേചനങ്ങളുടെ മൂലകാരണം.